ചിന്തനീയം

29 Nov 2021

ഹലാലിൻ്റെ പേരിലുള്ള വിവാദങ്ങളാണ് നാട്ടിൽ ചൂടുപിടിച്ച് നിൽക്കുന്നത്. സാമുദായികാന്തരീക്ഷം 'ഹലാക്കാ'ക്കാൻ ശ്രമിക്കുന്നവർക്ക് 'ഹലാലും ' ആയുധം. അന്ധൻ ആനയെക്കണ്ടത് പോലെയാണ് പലരും 'ഹലാലി'നെ കാണുന്നത്. 'മുത്വലാഖ് ' പോലെ ഒരു ദുരാചാരമാണ് ഹലാൽ എന്നാണ് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത്. 'ഹലാൽ ' ബോർഡുകൾ നീക്കം ചെയ്യാൻ മത നേതൃത്വം ഇടപെടണമെന്ന് മറ്റൊരാൾ. അജ്ഞനമെന്നാൽ ഞാനറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന മട്ടിലാണ് പലരും കാര്യങ്ങൾ മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ 'ഹലാൽ ' എന്നത് ഒരു മതവിധിയാണ്. അത് ഒരു വസ്തുവുമായി ചേരുന്നതല്ല. പ്രവർത്തനവുമായി ചേരുന്നതാണ്. 'സംസം' കുടിക്കൽ പുണ്യകരമാണ്. അത് അന്യനേറെത് മോഷ്ടിച്ചാണ് കുടിക്കുന്നതെങ്കിൽ ഹലാലല്ല, ഹറാമാണ്. ഹലാൽ എന്നതിനേക്കാൾ ശരി പ്രയോഗം ത്വയ്യിബ് എന്നതാണ്. ഹലാൽ ബോർഡുകളുടെയും മുദ്രകളുടെയും പിന്നിൽ പലപ്പോഴും വാണിജ്യ താൽപര്യങ്ങളാണ്. പന്നി മാംസത്തിൻ്റെ പേക്കറ്റിൽ പോലും ഹലാൽ മുദ്ര അടിച്ച് വരുന്ന കാലമാണിത്. നമ്മുടെ ഭക്ഷണവും സമ്പത്തും വസ്ത്രവും പാർപ്പിടവുമെല്ലാം ഹലാലും ത്വയ്യിബുമായിരിക്കണമെന്നതാണ് ഇസ്ലാമിൻ്റെ താൽപര്യം. ഹലാൽ മുദ്രയോ ബോർഡോ അല്ല അതിൻ്റെ മാനദണ്ഡം. പ്രവാചകൻമാരോടും വിശ്വാസികളോടും ഖുർആനിൻ്റെ ആഹ്വാനം 'ത്വയ്യിബാ'യത് കഴിക്കണമെന്നാണ്. അല്ലാഹു ത്വയ്യിബാണ്, ത്വയ്യിബായതേ അവൻ സ്വീകരിക്കൂ എന്ന് വിശുദ്ധ റസൂൽ(സ്വ). പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന ആളായി തന്നെ മാറ്റണമെന്ന് അങ്ങ് ദുആ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്ന സഅദ് ബിൻ അബീ വഖ്ഖാസ് (റ)നോട് നബി(സ്വ) പറഞ്ഞത് ഭക്ഷണം ത്വയ്യിബ് ആക്കാനാണ്. അതിൽ ഹറാം കലർന്നാൽ ദുആയും അമലുകളും സ്വീകരിക്കപ്പെടുകയില്ല. എന്താണ് ഹലാൽ, എന്താണ് നോണ് ഹലാൽ എന്ന് ലളിതമായി മനസ്സിലാക്കാൻ ഒരു പട്ടിക ഇതിനോടൊപ്പം ചേർക്കുന്നു. അത് വായിച്ച് മനസ്സിലാക്കിയാൽ ആർക്കും ഹലാലിനോട് ചതുർത്ഥി ഉണ്ടാവില്ല.

C.T.A Kadhar