നവമ്പർ 11 ഇന്നലെ ദേശീയ വിദ്യാഭ്യാസ ദിനമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും പ്രഭാഷകനും എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവും എല്ലാമായിരുന്ന ബഹുമുഖ പ്രതിഭ അബുൽ കലാം ആസാദിൻ്റെ ജൻമദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. ''അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്. മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്. 'ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു' എന്ന് മൗലാനാ അബുൽ ഹസൻ നദ്വിയും രേഖപ്പെടുത്തിയിട്ടുണ്ട്. 1947 മുതൽ 58 വരെ ഒരു ദശകക്കാലം മന്ത്രി പദത്തിലിരുന്ന് രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിക്കായി ചെയ്ത സേവനങ്ങൾ പുരസ്കരിച്ചാണ് അദ്ദേഹത്തിൻ്റെ ജൻമദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. 1948ൽ യൂനിവേഴ്‌സിറ്റി എജ്യുക്കേഷൻ കമ്മീഷനെയും 1952ൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ കമ്മീഷനെയും നിയമിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈയടുത്ത് വരെ നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന യു ജി സിക്ക് 1956ൽ പാർലിമെന്റ് ഒരു ആക്ടിലൂടെ അധികാരം നൽകി. ആൾ ഇന്ത്യ ടെക്‌നിക്കൽ എജ്യുക്കേഷൻ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.ഐ ഐ ടിക്ക് പേര് നിർദേശിച്ചതും അതിന്റെ തുടക്കക്കാരനും ആസാദായിരുന്നു. 'ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസ 'മെന്ന് നെൽസൺ മണ്ടേല നിരീക്ഷിച്ചിട്ടുണ്ട്. ഈ 'ആയുധം' ആസൂത്രിതമായും ഫലപ്രദമായും ഉപയോഗപ്പെടുത്തേണ്ട കാലമാണിത്. വ്യക്തിയുടെയും കുടുംബത്തിൻ്റെയും സമുദായത്തിൻ്റെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയുമെല്ലാം പുരോഗതിയുടെ ആണിക്കല്ല് വിദ്യാഭ്യാസമാണ്. 'കൊണ്ടു പോകില്ല ചോരൻമാർ കൊടുക്കുന്തോറുമേറിടും മരിച്ചാലും മേൻമ നൽകിടും വിദ്യ തന്നെ മഹാധനം' എന്ന് കവി പാടിയിട്ടുണ്ട്. 'ഇന്ത്യയുടെ സമ്പത്ത് കിടക്കുന്നത് ബാങ്കുകളില്ല, സ്കൂളുകളിലാണ് ' എന്നാണ് മൗലാനാ ആസാദിൻ്റെ പ്രസക്തമായ നിരീക്ഷണം. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന മുദ്രാവാക്യം മുഴക്കുമ്പോൾ തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മൗലികമായ ഈ അവകാശം നിഷേധിക്കപ്പെട്ട നിർഭാഗ്യവാൻമാരായ ലക്ഷക്കണക്കിന് പൗരൻമാരുണ്ട്. വിശിഷ്യാ, ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നുവെന്ന് ഗാന്ധി വിശ്വസിച്ച ഗ്രാമങ്ങളിൽ. ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കാനും ഉന്നത വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കാനും ആസൂത്രിതമായ ശ്രമങ്ങളുണ്ടാവണം. സംഘടനകളും കൂട്ടായ്മകളും ഇതിനായി മുന്നിട്ടിറങ്ങണം. കഴിഞ്ഞ ദിവസം പത്മശ്രീ ഏറ്റ് വാങ്ങിയ ഹരേകല ഹജ്ജബ്ബയുടെ അനുഭവം നമുക്ക് മാതൃകയാണ്. കർണാടകയിലെ മംഗളുരുവിൽ ഓറഞ്ച് വിറ്റു ഉപജീവനം നടത്തുന്ന ഹരേകല ഹജ്ജബ്ബ ഓറഞ്ച് വില്പനയ്ക്കിടയിൽ രണ്ട് വിദേശ ടൂറിസ്റ്റുകളെ കണ്ടുമുട്ടി. ഓറഞ്ചിന്റെ വില അന്വേഷിച്ച അവരോട് ഇംഗ്ലീഷിൽ വില പറഞ്ഞു കൊടുക്കാൻ അയാൾക്ക് അറിയില്ലായിരുന്നു. തന്റെ വിദ്യാഭ്യാസത്തിൻ്റെ കുറവ് അയാൾ മനസിലാക്കി. പിന്നീട് ഇതേവരെ താൻ ഓറഞ്ച് വിറ്റു കിട്ടിയ പണം കൊണ്ട് അയാൾ തന്റെ ഗ്രാമത്തിലെ തെരുവ് കുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങി.. ഇന്ന് ഇരുനൂറോളം കുട്ടികൾ അവിടെ പഠിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹം തൻ്റെ ജീവിതത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. നമുക്കും നമ്മുടേതായ അടയാളങ്ങളുണ്ടാക്കാൻ കഴിയണം. ചാരിറ്റി പ്രവർത്തനങ്ങളിൽ വലിയ മാനവ - സാമ്പത്തിക വിഭവ ശേഷി വിനിയോഗിക്കുന്നവരാണ് നാം. പക്ഷേ, അത് താൽകാലിക പരിഹാരം മാത്രമാണ്. മീൻ വിതരണം ചെയ്യുന്നതിന് പകരം മീൻ പിടിക്കാൻ പഠിപ്പിക്കുകയെന്നതാണ് പ്രായോഗികവും ഫലപ്രദവുമായ വഴി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഏതൊരു ജനതയുടെയും ജാഗരണവും ഉത്ഥാനവും സാധ്യമാവുകയുള്ളൂ. ' അറിവുള്ളവരും ഇല്ലാത്തവരും സമൻമാരാകുമോ?' എന്ന ഖുർആനിൻ്റെ ചോദ്യം എത്ര പ്രസക്തം?!
CT.A.Kadhar