കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു പ്രഭാഷണം കേട്ടു. കേരള ഹൈക്കോടതിയിലെ ആദരണീയനായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാർ, മുഹമ്മദ് നബി (സ്വ)യെക്കുറിച്ച് നടത്തുന്ന പ്രഭാഷണം. അമുസ്ലിമായ ആ നിയമജ്ഞൻ മുഹമ്മദ് നബി (സ്വ)യുടെ സമുജ്വലമായ വ്യക്തിത്വത്തെക്കുറിച്ച് സത്യസന്ധമായി വിശദീകരിക്കുകയാണ്. ഇസ്ലാമിക പ്രവാചകൻ എന്നതിലപ്പുറം, ഭരണാധികാരി, പടയാളി, നിയമജ്ഞൻ, നേതാവ്, കുടുംബ നാഥൻ, ഭർത്താവ്, വ്യാപാരി, അധ്യാപകൻ...... അങ്ങനെ എല്ലാ മേഖലകളിലും തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്ന പ്രവാചകരെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ലോക ചരിത്രത്തിലാദ്യമായി കോഡിഫൈഡ് ലോ ഉണ്ടാക്കിയ വ്യക്തി എന്ന നിലയിൽ യു.എസ്. കോൺഗ്രസ് മുഹമ്മദ് നബി (സ്വ)യെ അംഗീകരിച്ചുവെന്നത് ഒരു നിയമജ്ഞൻ എന്ന നിലയിൽ ജസ്റ്റിസിനെ ഏറെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറയുന്നു. നബി(സ്വ)യുടെ വ്യക്തിത്വത്തെയും ചരിത്രത്തെയും സത്യസന്ധമായും നീതിനിഷ്ഠമായും സമീപിച്ചവർ മുഴുവൻ അവിടുത്തെ പ്രകീർത്തിക്കുകയായിരുന്നു. അമുസ്ലിംകളായ എഴുത്തുകാരും ചിന്തകരും സാഹിത്യകാരൻമാരുമെല്ലാം അവിടുത്തെ വാനോളം പുകഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്. ഓറിയൻ്റലിസ്റ്റും ഇസ്ലാമിൻ്റെയും പ്രവാചകരുടെയും വിമർശകനും ക്രൈസ്തവ മത പണ്ഡിതനുമായിരുന്ന മൈക്കൾ എച്ച് ഹാർട്ടിന് പോലും, ചരിത്രത്തെ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയുണ്ടാക്കിയപ്പോൾ മുഹമ്മദ് നബി (സ്വ)യെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കാതിരിക്കാൻ കഴിഞ്ഞില്ല. 'Muhammad was the only person in history who was supremely successful in both the religious and secular levels and became a political and military leader.' എന്നാണ് തൻ്റെ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്. ജെയിംസ് മിഷെണറും കാർഡിഫോയും ടോൾസ്റ്റോയിയും തോമസ് കാർലൈലും ലാമാർടിനും എഡ്വാർഡ് റെംസിയും ബർണാഡ് ഷായും വില്യം മോയറും തുടങ്ങി എത്രയെത്ര പേർ....... 'കരുണാവാൻ നബി മുത്ത് രത്ന'മെന്ന് പാടിയത് ശ്രീ നാരായണ ഗുരുവാണ്. 'ചിരപ്രവൃദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്കീശൻ നിയോഗിച്ച സൂര്യനെന്ന് വാഴ്ത്തിപ്പാടിയത് വള്ളത്തോൾ നാരായണ മേനോനാണ്. 'മരുഭൂമിയിൽ പാന്ഥർക്ക് തണൽ വിരിക്കുന്ന വട വൃക്ഷമായും അദ്ദേഹം പ്രവാചകരെ വിശേഷിപ്പിച്ചു. വള്ളത്തോളിൻ്റെ 'അല്ലാഹ്', 'ജാതകം തിരുത്തി ', പാംസുസ്നാനം ' എന്നീ മൂന്ന് കവിതകളിൽ പ്രമേയമായി വരുന്നത് പ്രവാചകരാണ്. മഹാകവി ജി.ശങ്കരക്കുറുപ്പിൻ്റെ 'ദിവ്യ പുഷ്പം ', പി. കുഞ്ഞിരാമന്‍ നായരുടെ മരുഭൂമിയിലെ ചന്ദ്രോദയം, പാലാ നാരായണന്‍ നായരുടെ മുഹമ്മദ് നബി, പണ്ഡിറ്റ് കെ.പി കറുപ്പന്റെ നബി അവതാരം, പൻമന രാമചന്ദ്രൻ നായരുടെ കനിവിൻ്റെ ഉറവ തുടങ്ങിയ കവിതകളിലും ഇതിവൃത്തം മുഹമ്മദ് നബിയുടെ മഹത്വം തന്നെ. 'സ്തുതിക്കപ്പെട്ടവൻ' എന്ന പേരിൽ മലയാളത്തിൻ്റെ ഏറ്റവും മനോഹരമായ പ്രവാചക പ്രകീർത്തന കാവ്യമെഴുതിയത് സുകുമാർ കക്കാടാണ്. ' നാം അങ്ങയുടെ സ്മരണ/സൽപ്പേര് ഉന്നതമാക്കിയിരിക്കുന്നു ' എന്ന ഖുർആനിക വചനം എത്ര പ്രസക്തം !
CT.A.Kadher