ചിന്തനീയം

15 Oct 2021

പ്ലസ് വൺ അലോട്ട്മെൻ്റിൻ്റെ രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ വലിയൊരു വിഭാഗം കുട്ടികൾ പുറത്താണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് പോലും പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകാനാകില്ലെന്നും ഇഷ്ടപ്പെട്ട സ്കൂളും കോമ്പിനേഷനും തന്നെ ലഭിക്കണമെന്ന് വാശി പിടിക്കരുതെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഷ്യം. ഇങ്ങനെ പറയാൻ എന്തിനാണ് ഒരു വിദ്യാഭ്യാസ മന്ത്രി? പ്രതിപക്ഷം നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം നിയമസഭയിൽ ആവർത്തിച്ച് ഉന്നയിച്ചിട്ടും സ്റ്റുരിയോ ടൈപ്പ് മറുപടി നൽകി രക്ഷപ്പെടാനാണ് മന്ത്രി ശ്രമിച്ചത്. പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. മലബാർ ജില്ലകളിലാണ് ഈ പ്രതിസന്ധി ശക്തമായി നിലനിൽക്കുന്നത്. ഇതിനെതിരെ നാം ജാഗ്രത പാലിച്ചേ മതിയാവൂ. വിദ്യാഭ്യാസമാണ് ഏതൊരു സമൂഹത്തിൻ്റെയും പുരോഗതിയുടെ അടിസ്ഥാനങ്ങളിലൊന്ന്. വിദ്യാഭ്യാസത്തോട് ഇനിയും നാം പുറം തിരിഞ്ഞ് നിൽക്കരുത്. ഒരോ വിദ്യാർത്ഥിയുടെയും പഠന ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ് പ്ലസ് വൺ / പ്ലസ് ടു. പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനമാണ് ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്നത്. പഠിക്കാനുള്ള അവകാശ നിഷേധത്തിനെതിരെ ജനാധിപത്യ രീതിയിൽ നാം പ്രതികരിച്ചേ മതിയാവൂ. ഈ കുറിപ്പുകാരൻ ഇപ്പോഴുള്ള ബിഹാറിലെ കിഷൻഗഞ്ചിലാണ്. വിദ്യാഭ്യാസത്തിൻ്റെ അഭാവം ഒരു ജനതയെ എങ്ങനെയാണ് അരിക്വൽകരിക്കുന്നതെന്നതിൻ്റെ വേദനാജനകങ്ങളായ അനുഭവങ്ങൾ നേരിൽ കാണുകയാണിവിടെ. വിദ്യാഭ്യാസ പുരോഗതിയുടെ വഴിയിൽ പിന്നാക്കം പോയാൽ നമ്മുടെ സംസ്ഥാനത്തെ മലബാറിലെ ജില്ലകളെ കാത്തിരിക്കുന്നത് സമാനമായ ദുരനുഭവങ്ങളായിരിക്കും. പ്ലസ് വൺ അലോട്ട്മെൻ്റുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ മറികടക്കാൻ സംഘടനകളും സാമൂഹിക- സാംസ്കാരിക കൂട്ടായ്മകളും ആലസ്യം വിട്ടുണർന്ന് ജാഗ്രത കാണിക്കേണ്ടതുണ്ട്. എല്ലാ പ്രദേശങ്ങളിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ച് ഇത് വരെ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെ ഒപ്ഷൻ മാറ്റി നൽകാനും മറ്റും സഹായിക്കണം. നാട്ടിലെ ഹൈസ്കൂളുകൾ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യാനും നിലവിലുള്ള ഹയർ സെക്കണ്ടറികളിൽ പുതിയ ബാച്ചുകൾ അനുവദിച്ച് കിട്ടാനും ഭരണ കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും സമര മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടി വരും. പ്രവേശനം ലഭിക്കാത്ത കുട്ടികളെ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി പോലുള്ളവർക്ക് നിവേദനം നൽകാനും നിയമപരമായി നീങ്ങാനും നാം സഹായിക്കണം. സർക്കാർ സീറ്റിൽ പ്രവേശനം ലഭിക്കാതെ അണ് എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കാൻ നിർബന്ധിതരായ നിർധന വിദ്യാർത്ഥികളെ സഹായിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണം. പത്താം ക്ലാസ് പൂർത്തിയാക്കിയ പ്രദേശത്തെ എല്ലാവരും തുടർ പഠനം നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നമുക്ക് കഴിയണം. ബോധപൂർവം തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, വർഷങ്ങൾ പിന്നാക്കം പോകേണ്ടി വരുമെന്ന് ഓർക്കുക!

CT.A.Kadher