ലോകാനുഗ്രഹിയായ പുണ്യ നബി(സ്വ)യുടെ തിരുപ്പിറവി കൊണ്ട് ധന്യമായ റബീഉൽ അവ്വൽ മാസം സമാഗതമായിരിക്കുകയാണ്. ലോക മുസ്ലിംകൾ 'പ്രഥമ വസന്ത'ത്തെ വരവേൽക്കുകയാണ്. ഞങ്ങൾ, ഇവിടെ - കിഷൻഗഞ്ചിലും - മൗലിദ് സദസ്സ് സംഘടിപ്പിച്ചും ഹബീബിൻ്റെ അപദാന പ്രകീർത്തനങ്ങൾ നടത്തിയും റബീഉൽ അവ്വലിന് സ്വാഗതമോതി. പ്രവാചകരോടുള്ള പ്രണയത്തിൻ്റെ പ്രകടനമാണ് നബിദിനാഘോഷ പരിപാടികൾ. അതിൽ, പ്രമാണങ്ങൾ പരതുന്നതും തർക്കവിതർക്കങ്ങൾ നടത്തുന്നത് എത്രമേൽ മൗഢ്യമാണ്. അറ്റമില്ലാത്ത പ്രണയ പ്രപഞ്ചമാണ് റസൂലുല്ലാഹി (സ്വ). അവിടുത്തോടുള്ള പ്രണയം പ്രകടിപ്പിക്കാൻ അനുവദനീയമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്താമല്ലോ? ഏതെങ്കിലും പ്രത്യേക മാസത്തിലോ ദിവസത്തിലോ മാത്രമല്ല, ജീവിതത്തിൻ്റെ ഓരോ അണുവിലും കൂടെയുണ്ടാകണം ഹബീബ് (സ്വ). അവിടുന്ന് ഭൂജാതനായ മാസത്തിലും ദിവസത്തിലും സവിശേഷമായി അനുസ്മരിക്കപ്പെടുകയും ഓർക്കപ്പെടുകയും ചെയ്യുകയെന്നത് സ്വാഭാവികം. പ്രണയിനിയെ അനുധാവനം ചെയ്യുകയും പ്രണയിനിയുടെ ഇഷ്ടം പരിഗണിക്കുകയും ചെയ്യലാണ് പ്രണയത്തിൻ്റെ ഉയർന്ന വിതാനം. നബി(സ്വ)യെ അനുധാവനം ചെയ്യാനും അവിടുത്തെ ചര്യകൾ പിൻപറ്റാനും നമുക്ക് കഴിയണം. തിരുസുന്നത്തുകൾ ജീവിതത്തിൽ പകർത്താൻ പരിശ്രമിക്കണം. 'ഉമ്മത്ത് ഫസാദാകുന്ന ഘട്ടത്തിൽ എൻ്റെ സുന്നത്ത് ആരെങ്കിലും മുറുകെപ്പിടിച്ചാൽ നൂറ് ശഹീദിൻ്റെ പ്രതിഫലം ലഭിക്കുമെന്നാണല്ലോ ഹബീബിൻ്റെ വാഗ്ദാനം. ഫസാദിന് മേൽ ഫസാദിൻ്റെ കാലമാണിതെന്ന് പറയേണ്ടതില്ല. വാക്കിലും നോക്കിലും ഉണ്ണുന്നതിലും ഉറങ്ങുന്നതിലും അനക്ക അടക്കങ്ങളിലും ജീവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും അവിടുന്ന് മാതൃകയാണ്. അനുധാവനം കൊണ്ട് കൂടി അവിടുത്തെ ആഘോഷിക്കാൻ കഴിയണം. സ്വലാത്ത് കൊണ്ട് മദീനയിലേക്ക് പാലം പണിയണം. 'നിങ്ങളുടെ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുന്നുണ്ട്. ഞാനതിന് പ്രത്യഭിവാദ്യം ചെയ്യു'മെന്ന് ഹബീബിൻ്റെ വാഗ്ദാനമുണ്ട്. ലൗകിക - പാരത്രിക പ്രശ്നങ്ങൾക്കെല്ലാം പരിഹാരവും ഒറ്റമൂലിയുമാണ് സ്വലാത്ത്. ഹബീബിനെ മനസ്സിലാവാഹിക്കാൻ റബീഅ കാരണമാവട്ടെ. ഹബീബില്ലെങ്കിൽ മറ്റെന്തുണ്ടായിട്ടെന്ത് കാര്യം?
CT.A.Kadher