ചിന്തനീയം

17 Sep 2021

ഇല്ലാത്ത നാർക്കോട്ടിക് ജിഹാദിൻ്റെയും ലവ് ജിഹാദിൻ്റെയും പേരിൽ വല്ലാത്ത കോലാഹലങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. സമൂഹത്തിൽ സൗഹൃദവും സമാധാനവും നിലനിർത്താൻ നേതൃത്വം നൽകേണ്ടവർ തന്നെ അറിഞ്ഞോ അറിയാതെയോ സ്പർധയും വിദ്വേഷവും വളരാൻ കാരണമാകുന്നുവെന്നത് വേദനാജനകമാണ്. സാമാന്യ ബുദ്ധിക്ക് യോജിക്കാത്ത, ഒട്ടും ലോജിക്കില്ലാത്ത ആരോപണങ്ങളുന്നയിച്ച് സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിൻ്റെ വിഷബീജങ്ങൾ കുത്തി വെക്കാൻ ശ്രമിക്കുന്നവർ നമ്മുടെ നാടിൻ്റെ ചരിത്രത്തേയും പാരമ്പര്യത്തേയുമാണ് തകർക്കുന്നത്. മുസ്ലിംകളും ക്രൈസ്തവരും സൗഹൃദ മനോഭാവത്തോടെ മുന്നോട്ട് പോകുന്നത് സഹിക്കാത്ത സംഘപരിവാറിൻ്റെ കുതന്ത്രങ്ങളിൽ വീണ് പോകരുത് ഇരു സമുദായങ്ങളും. സംഘപരിവാറിൻ്റെ പ്രഥമ ലക്ഷ്യം മുസ്ലിംകളാണെങ്കിൽ രണ്ടാമത്തെ ലക്ഷ്യം ക്രൈസ്തവരാണെന്ന് അവരുടെ ആചാര്യൻമാർ തന്നെ തുറന്ന് പറഞ്ഞതാണ്. ഈ അസ്വസ്ഥതകൾക്കിടയിലും, വികാരങ്ങൾക്കടിപ്പെടാത്ത, വിവേകപൂർണമായ ഇടപെടലുകൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്നുവെന്നത് തീർച്ചയായും ആശാവഹം തന്നെയാണ്. പാലാ ബിഷപ്പിൻ്റെ വിവാദ പരാമർശങ്ങൾക്കെതിരെ ക്രൈസ്തവ സമൂഹത്തിൽ നിന്ന് തന്നെ തിരുത്തലുകളുണ്ടായി. മുസ്ലിം സമൂഹത്തിൻ്റെ ആത്മീയ നേതൃത്വമായ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് പതിവ് പോലെ സമാധാനത്തിൻ്റെ സന്ദേശം മുഴങ്ങി. സമസ്തയും ഇതര മത സംഘടനകളും മുസ്ലിം രാഷ്ട്രീയ സംഘശക്തിയുമെല്ലാം വിവേകപൂർണമായ നിലപാട് സ്വീകരിച്ചു. വ്യക്തിപരമായി വലിയ സന്തോഷവും അഭിമാനവും നൽകിയ രണ്ട് ഇടപെടലുകൾ എടുത്ത് പറയേണ്ടതുണ്ട്. ഒന്ന് സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന വർക്കിങ് സെക്രട്ടറിയും പ്രിയ സുഹൃത്തുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിൻ്റെ ഇടപെടലാണ്. മീഡിയാ വൺ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സമദ് സാഹിബ് നടത്തിയ സംസാരം ഇതര മതസ്ഥരുടെ പോലും ശ്രദ്ധ പിടിച്ച് പറ്റി. 'ഇദ്ദേഹത്തെപ്പോലുള്ള നേതാക്കൾ എല്ലാ മതങ്ങളിലുമുണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു '- സുമേഷ് ഹരിദാസെന്ന സഹോദരൻ്റെ കമൻ്റാണിത്. മർഹൂം ശംസുൽ ഉലമയുടെയും ശിഹാബ് തങ്ങളുടെയും അനുഗ്രഹം ലഭിച്ച ആ സ്വന പേടകം ഇനിയുമൊരുപാട് കാലം ഇടർച്ചയില്ലാതെ തുടരട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. മതേതര കേരളം ഒന്നായി കയ്യടിച്ച മറ്റൊരു ഇടപെടൽ താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ശംസുദ്ദീൻ മന്നാനി ഇലവുപാലത്തിൻ്റെതാണ്. സാമുദായിക സൗഹൃദം നിലനിർത്തണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ.മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാനൊപ്പം മന്നാനി നടത്തിയ പത്ര സമ്മേളനം മാധ്യമ ശ്രദ്ധ നേടിയെന്ന് മാത്രമല്ല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ അടക്കമുള്ളവരുടെ പ്രശംസക്കും പാത്രമായി. 'ഫാപിൻസി'ൻ്റെ സഹോദര സംവിധാനമായ 'ഹിക്മ ' ഇമാം എംപവർമെൻ്റ് കോഴ്സിൻ്റെ ആദ്യ ബാച്ചിലെ അംഗമാണ് ശംസുദ്ദീൻ മന്നാനി ഇലവുപാലം. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ചെയർമാനായി 2007 ൽ ആരംഭിച്ച കോഴ്സാണ് 'ഹിക്മ'. ഇമാമുമാരെ പുതിയ കാലത്തോട് സംവദിക്കാൻ കഴിയുന്നവരാക്കി മാറ്റാനുള്ള പരിശീലന പദ്ധതിയാണിത്. 'ഹിക്മ 'യിലെ ഒരംഗം കാലത്തിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ച് എല്ലാവരുടെയും പ്രശംസക്ക് പാത്രമാകുന്നത് കാണുമ്പോൾ തോന്നുന്ന സന്തോഷം ചെറുതല്ല. പ്രിയപ്പെട്ട മന്നാനിയെ ഹൃദയം തുറന്ന് അഭിനന്ദിക്കുകയാണ്. 'വെട്ടിമുറിക്കുന്ന കത്രികകളല്ല നമുക്കാവശ്യം, തുന്നിച്ചേർക്കുന്ന സൂചിയും നൂലുമാണ് ' (ബാബാ ഫരീദുദ്ദീൻ ഗഞ്ചേ ശകർ )

CT.A.Kadher