ചിന്തനീയം

30 Nov -0001

ആലി മുസ്ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കം മലബാർ സമരത്തിന് നേതൃത്വം നൽകിയ 387 പേരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. മലബാർ സമരം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നില്ലെന്നും അടിസ്ഥാനപരമായി അത് ഹിന്ദു വിരുദ്ധമായിരുന്നുവെന്നുമുള്ള പുതിയ ചരിത്രം പടച്ചുണ്ടാക്കിയാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി സ്വയം സമർപ്പിച്ച ധീര ദേശാഭിമാനികളെ ചരിത്രത്താളുകളിൽ നിന്ന് നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നത്. ഈ ചരിത്രധ്വംസനം അംഗീകരിച്ച് കൊടുക്കാനാവില്ല. 1921 ൽ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോരാട്ടങ്ങളാണ് മലബാർ സമരം. ബ്രിട്ടനെ വിറപ്പിച്ച ഈ സമര പോരാട്ടങ്ങളെ കേവലം വർഗീയ കലാപമായി ചിത്രീകരിക്കാൻ അന്ന് തൊട്ടേ ശ്രമങ്ങൾ നടന്നിട്ടുണ്ട്. സമരത്തെ തകർക്കാൻ ശ്രമിച്ച മുസ്ലിമായിരുന്ന ചേക്കുട്ടിപ്പോലിസിൻ്റെ തല അറുത്തെടുത്ത് കുന്തത്തിൽ നാട്ടി ഉയർത്തിപ്പിടിച്ച് വാരിയൻകുന്നത്ത് , മഞ്ചേരി അങ്ങാടിയിൽ നടത്തിയ പ്രസംഗത്തിൽ എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടിയുണ്ട്: ഏറനാട്ടുകാരേ, നമ്മൾ വളരെ പ്രയാസപ്പെട്ടവരും മറ്റുള്ളവരുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടവരുമായി മാറിയിരിക്കുന്നു. ബ്രിട്ടീഷുകാരാണ് അതിനു കാരണം. അതുകൊണ്ട് അവരെ നാം ഒടുക്കണം. ഇന്ന് നമുക്ക് ആയുധമെടുത്ത് യുദ്ധം ചെയ്യേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. (തന്റെ കൈ, കുന്തത്തിൽ നാട്ടിയ "മുസൽമാനായ" ചേക്കുട്ടി പോലീസിന്റെ ശിരസ്സിലേക്ക് ചൂണ്ടുന്നു) ബ്രിട്ടന്റെ ഏറനാട്ടിലെ പോലീസ്, ആനക്കയത്തുകാരൻ ചേക്കുട്ടി ആണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്ന് പറഞ്ഞ് ഇവൻ നമ്മെ നിരന്തരം ഭീഷണിപ്പെടുത്തി. നമുക്കെതിരെ പ്രവർത്തിക്കുമെന്ന് ശപഥം ചെയ്തു. അതിന്റെ ശിക്ഷയാണിത്. നിങ്ങൾ എന്തുപറയുന്നു? ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ഇവിടെയിട്ട് നിങ്ങളെന്നെ കൊല്ലണം. (താങ്കൾ ചെയ്തത് ശരിയാണെന്ന് ആളുകൾ ആർത്തുവിളിക്കുന്നു.) ഞാൻ ഇന്നലെ ഒരു വാർത്ത അറിഞ്ഞു. ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറംരാജ്യങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വെള്ളക്കാരും അവരുടെ സിൽബന്ധികളായ ചേക്കുട്ടിമാരും ദൈവത്തിന്റെ മേൽ കളവുപറഞ്ഞ് സൃഷ്ടികളെ നാലാക്കി തിരിച്ച് ചിലരെ അടിമകളാക്കി വക്കുന്ന ജന്മിമാരുമാണ് ഈ പ്രചാരണത്തിന്റെ പിന്നിൽ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. പക്ഷേ, ബ്രിട്ടിഷ് ഗവർമെന്റിനെ സഹായിക്കുന്നവരെയും സ്വന്തം ദേശത്തെ ഒറ്റുകൊടുക്കുന്നവരെയും ആരാണെങ്കിലും നാം നിർദ്ദയം ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. വല്ലവരും അനാവശ്യമായി അവരെ ദ്രോഹിക്കുകയോ അവരുടെ സ്വത്ത് കവരുകയോ ചെയ്താൽ അവരെ നാം ശിക്ഷിക്കും. ഇതിനെ ഒരു മുസൽമാൻ രാജ്യമാക്കാൻ എനിക്ക് ഉദ്ദേശ്യമില്ല. എനിക്കൊന്ന് പറയാനുണ്ട്: ഹിന്ദുക്കളെ നിങ്ങൾ ഭയപ്പെടുത്തരുത്. അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്ത് നശിപ്പിക്കരുത്. അവരും നമ്മെപ്പോലെ കഷ്ടപ്പെടുന്നവരാണ്. അവരെ നാം ദ്രോഹിച്ചാൽ അവർ ബ്രിട്ടീഷ് ഗവർമെന്റിന്റെ ഭാഗമാകും. അത് നമ്മുടെ പരാജയത്തിന് കാരണമാകുന്നതാണ്. ആരും പട്ടിണി കിടക്കരുത്. അതു കൊണ്ട് പരസ്പരം സഹായിക്കുക. ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുക. കൊടുത്തില്ലെങ്കിൽ അവർ ശിക്ഷിക്കപ്പെടും. നാട്ടിൽ കൃഷി നടക്കണം. അതിനാൽ കുടിയാന്മാരെ പ്രയാസപ്പെടുത്തരുത്. വേണ്ടി വന്നാൽ ഈ രാജ്യത്തിനു വേണ്ടി മരിക്കാൻ നാം ഒരുക്കമാണ്, ഇൻഷാ അല്ലാഹ്' ആറു മാസക്കാലം ബ്രിട്ടീഷുകാരെ അടുപ്പിക്കാതെ ഏറനാട് കേന്ദ്രമാക്കി ഭരണം നടത്തിയ വാരിയംകുന്നത്ത് തൻ്റെ രാജ്യത്തിന് നൽകിയ പേര് മുസ്ലിം രാജ്യമെന്നോ മാപ്പിള രാജ്യമെന്നോ അല്ല. മലയാള രാജ്യം എന്നായിരുന്നു. നാരായണൻ നമ്പീശൻ, മോയിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി, എം.പി. നാരായണ മേനോൻ, യു. ഗോപാലമേനോൻ, കാപ്പാട് കൃഷ്ണൻ നായർ തുടങ്ങിയ ഹിന്ദു നേതാക്കളും സമരത്തിൻ്റെ മുൻ നിരയിലുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളം പിടികൂടി, മക്കയിലേക്ക് പറഞ്ഞയക്കാമെന്ന് പ്രലോഭിപ്പിച്ചപ്പോഴും 'മക്ക എനിക്ക് വിശുദ്ധ മണ്ണാണ്. പക്ഷേ, എനിക്കിവിടെ മരിച്ചാൽ മതി'യെന്ന് പറഞ്ഞ ധീര ദേശാഭിമാനിയായിരുന്നു വാരിയൻകുന്നൻ. തൻ്റെ വധ ശിക്ഷ നടപ്പിലാക്കുമ്പോൾ ' തൻ്റെ കണ്ണ് കെട്ടരുത്. പിറകിൽ നിന്ന് വെടി വെക്കരുത്. മുന്നിൽ നിന്ന് തന്നെ വെടി വെക്കണമെന്ന് പറഞ്ഞ് വീര മൃത്യു വരിച്ച പോരാളി. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ബലിക്കല്ലിൽ ഒരു ജനത സർവം സമർപ്പിക്കുമ്പോൾ, ബ്രിട്ടീഷുകാരുടെ പാദ സേവ നടത്തിയും ഷൂ നക്കിക്കൊടുത്തും ജീവിച്ചിരുന്നവരുടെ പിൻമുറക്കാരാണ് ചരിത്രം വികലമാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നതാണ് വലിയ വിരോധാഭാസം. ഏതെങ്കിലും പട്ടികയിൽ നിന്ന് പേര് വെട്ടി മാറ്റിയാൽ വിസ്മൃതരാവുന്നവരല്ല വാരിയൻകുന്നനും ആലി മുസ്ലിയാരുമടക്കമുള്ള സേനാനികളും രക്തസാക്ഷികളും. ജന മനസ്സുകളിൽ അവർ ജീവിച്ച് കൊണ്ടിരിക്കും. ചരിത്ര ബോധം കൊണ്ട് ഫാസിസത്തെ ചെറുക്കാൻ നമുക്കാവണം.

CT.A.Kadher