ചിന്തനീയം

15 Aug 2021

നമ്മുടെ രാജ്യത്തിൻ്റെ എഴുപത്തിയെഞ്ചാം സ്വാതന്ത്ര്യ ദിനം കിഷൻഗഞ്ചിലെ ചക്ല ഗ്രാമക്കാർക്കൊപ്പമാഘോഷിച്ചു. ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. രാവിലെത്തന്നെ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങൾ ഇവിടെ പുതുതായി നിർമിച്ച മനോഹരമായ മസ്ജിദിന് മുന്നിൽ ഒരുമിച്ച് കൂടി. പ്രാർത്ഥനാപൂർവം ദേശീയ പതാക ഉയർത്തി. പ്രഭാഷണങ്ങളും മറ്റ് പരിപാടികളും നടന്നു. മക്തബിലെയും ശരീഅത്ത് കോളേജിലെയും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. ആത്മീയ ബോധം മാത്രമല്ല, രാഷ്ട്ര ബോധവും വളർത്തുന്ന ഇടങ്ങളായി ഇവിടെ മസ്ജിദുകളും മക്തബുകളും മദ്രസകളും മാറുകയാണ്. മതബോധവും മതപരമായ അറിവുകളും കൂടുതൽ ആർജിക്കുന്ന ജനത കൂടുതൽ രാഷട്ര ബോധമുള്ള പൗരൻമാരായി മാറുകയാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും ഗ്രാമങ്ങളുടെ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നിരീക്ഷിച്ചിട്ടുണ്ട്. ഇവിടെ ഗ്രാമങ്ങൾ ഉണരുകയാണ്. 'ചക്ല' ഗ്രാമം മുന്നിൽ നടക്കുന്നു. കൃത്യമായ ഒരു മഹല്ല് സംവിധാനത്തിലേക്ക് ചക്ല മാറിയിരിക്കുന്നു. നൂറ് കണക്കിന് കുട്ടികൾ ഇവിടെ മക്തബിലെത്തുന്നു. ഇൻ്റഗ്രേറ്റഡ് ശരീഅത്ത് കോളേജ് സജീവമായി നടക്കുന്നു. കേരളത്തെ അനുസ്മരിപ്പിക്കുന്ന മനോഹരമായ മസ്ജിദും ഇവിടെയുണ്ട്. തങ്ങളുടെ നാട് ഉണരുന്നത് ആകാംക്ഷാപൂർവം നോക്കിക്കാണുന്ന നാട്ടുകാരുടെ പൂർണ പിന്തുണയുണ്ട്. മാറ്റത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഇവിടുത്തെ ഹുദവി സുഹൃത്തുക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സമൂഹത്തിൻ്റെയും സമുദായത്തിൻ്റെയും പുരോഗതി ഉൽക്കടമായി ആഗ്രഹിക്കുന്ന, എന്നാൽ പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത ഒരു സഹോദരനാണ് ഇവിടുത്തെ മസ്ജിദ് നിർമാണത്തിൻ്റെയും അനുബന്ധ സംവിധാനങ്ങളുടെയും പൂർണ്ണ ചെലവ് വഹിച്ചത്. അല്ലാഹു സ്വീകരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ടും ഒപ്പം നമ്മുടെ മക്തബുകളും മഹല്ലുകളും ശരീഅത്ത് കോളേജുകളുമെല്ലാം ഇന്ന് സമുചിതമായിത്തന്നെ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. കിഷൻഗഞ്ചുകാർക്കിത് പുതിയ അനുഭവമാണ്. അജ്ഞതയുടെ പാരതന്ത്ര്യത്തിൽ നിന്ന് കൂടി അവരുടെ പുതു തലമുറ സ്വതന്ത്രമാകുന്നത് ആഘോഷിക്കുകയാണ് അവർ.

CT.A.Kadher