'ഖുർത്വുബ' ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അക്കാദമിക് എക്സലൻസി മൂന്നാം ബാച്ചിൻ്റെ ക്ലാസുൽഘാടനം നിർവഹിക്കാനായി കിഷൻഗഞ്ചിലെത്തിയ സമാദരണീയരായ *സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട്* ഹൃദയപൂർവം എഴുതിയ കുറിപ്പ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഹാറിൽ ആയിരുന്നു. ബിഹാറിലെ പ്രാന്തപ്രദേശമായ കിഷൻഗെഞ്ചിൽ ഡോ: സുബൈർ ഹുദവിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനം ഏറെ അത്ഭുതപ്പെടുത്തി. സുബൈർ ഹുദവിയുടെ നേതൃത്വത്തിൽ കിഷൻഗഞ്ചിൽ തുടക്കം കുറിച്ച 'ഖുർത്തുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസിന്റെ' ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം പരിസര പ്രദേശങ്ങളിലെ ചില മദ്റസകൾ, മക്തബുകൾ, ഗ്രാമങ്ങൾ എന്നിവ സന്ദർശിക്കാനും സാധിച്ചു. ബഷീർ ഫൈസി ദേശമംഗലം, ഇസ്മായിൽ ഹാജി എടച്ചേരി, ശിഹാബ് ബാഖവി, സൽമാന് ഹുദവി, അബ്ദുല്ല നിസാമി, ഷഫീഖ് ഫൈസി കായംകുളം എന്നിവരും കൂടെയുണ്ടായിരുന്നു. ക്ലാസിന് വരുമ്പോൾ ചാക്ക് കൊണ്ടുവരികയും ആ ചാക്കിൽ ഇരുന്നുകൊണ്ട് പഠിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയിലായിരുന്നു റാംപൂർ എന്ന പ്രദേശത്തെ മദ്റസയിൽ ഉണ്ടായിരുന്നത്. എന്നാൽ ഖത്തർ കോഴിക്കോട് ജില്ല കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ ബാഫഖി തങ്ങളുടെ പേരിൽ പള്ളിയും സീതി സാഹിബിന്റെ പേരിൽ മദ്റസയും ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുകയുണ്ടായി. മദ്റസാ പ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കം കുറിച്ച ബാഫഖി തങ്ങളുടെ പേരിൽ ബീഹാറിലും വിദ്യാഭ്യാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നി! അറബിയിലെ ആദ്യാക്ഷരം പോലും അറിയാത്ത ഒരു സമൂഹത്തിലെ വിദ്യാർത്ഥികൾ വളരെ മനോഹരമായി ഖുർആൻ പാരായണം ചെയ്യുകയും ഉർദു ഭാഷയിൽ അതിനെ കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ നടത്തുകയും ചെയ്യുകയാണിപ്പോൾ. ഇതിനു നേതൃത്വം നൽകുന്ന ദാറുൽ ഹുദയുടെ പൂർവ്വവിദ്യാർത്ഥി സംഘടനയായ ഹാദിയ ഉൾപ്പെടെയുള്ള സംഘടനകളെയും അധ്യാപകരെയും പ്രത്യേകം അഭിനന്ദിക്കുന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെതന്നെ ഏറെ ത്യാഗം സഹിച്ചുകൊണ്ട് സമർപ്പിത മനോഭാവത്തോടെയാണ് ഹുദവി സുഹൃത്തുക്കളായ അധ്യാപകർ ഇടപെടുന്നത്. ദാറുൽ ഹുദയിലെ ഉറുദു മീഡിയത്തിൽ പഠിച്ച ഹുദവികളുടെ സജീവ സാന്നിധ്യമുണ്ട് ഇവിടുത്തെ ഓരോ മദ്റസകളിലും. കേരളത്തിലെ മഹല്ല് ശാക്തീകരണവുമായി പ്രവർത്തിച്ചിട്ടുള്ള തൃക്കരിപ്പൂരിലെ സി.ടി അബ്ദുൽ ഖാദർ സാഹിബ് കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചുകൊണ്ട് മഹല്ല് രൂപീകരണത്തിന് നേതൃത്വം നൽകുകയാണ്. ശേഷം ബുറൈദ ഇസ്ലാമിക് സെന്റർ നിർമ്മിച്ചു നൽകിയ മദ്റസയും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുൻപ് ഉദ്ഘാടനം നിർവഹിച്ച മദ്റസയും പള്ളിയും ഉൾപ്പെടെയുള്ള വ്യത്യസ്ത സ്ഥാപനങ്ങൾ സന്ദർശിച്ചു. നമ്മുടെ കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളൊക്കെ തന്നെയും വിദ്യാഭ്യാസത്തിൻറെ ആദ്യ ചവിട്ടുപടി പോലും കയറിയിട്ടില്ലാത്ത ഉത്തരേന്ത്യൻ ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരുട്ടിലായ ഉത്തരേന്ത്യൻ സമുദായത്തിന് പ്രകാശം നൽകുകയാണ് ദാറുൽ ഹുദയുടെ സന്തതികൾ! ഹാദിയയുടെ കീഴിൽ ഉത്തരേന്ത്യയിൽ ഏകദേശം എട്ടു സംസ്ഥാനങ്ങളിൽ ആയിരത്തോളം മക്തബകളിലായി അമ്പതിനായിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്. ഇവർ ചെയ്യുന്ന സേവനങ്ങൾ പിന്നോക്കം നിൽക്കുന്ന മുസ്ലിം സമൂഹത്തിന് മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. പ്രവർത്തനങ്ങളൊക്കെ അല്ലാഹു സ്വീകരിക്കട്ടെ, നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ!
CT.A.Kadher