കഴിഞ്ഞ മൂന്ന് ദിവസങ്ങൾ ഞങ്ങൾക്ക് സംഭവബഹുലങ്ങളും സന്തോഷഭരിതങ്ങളുമായിരുന്നു. അഭിവന്ദ്യരായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പ്രിയപ്പെട്ട ബശീർ ഫൈസി ദേശമംഗലവും 'ഖുർത്വുബ 'യിൽ വന്നു. ഭാവി വാഗ്ദാനങ്ങളായ 60 മിടുക്കൻമാർ കൂടി ഖുർത്വുബയുടെ ഭാഗമായിരിക്കുന്നു. തങ്ങൾ അവർക്ക് ആദ്യ പാഠങ്ങൾ ചൊല്ലിക്കൊടുത്തു. കിഷൻഗഞ്ച് ജില്ലയിലാകമാനം ഉയിരെടുക്കുന്ന നവോത്ഥാനത്തിൻ്റെയും നവോൻമേഷത്തിൻ്റെയും നേർക്കാഴ്ചകൾ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നേരിൽ കണ്ടു. തൻ്റെ മാതാമഹൻ, മുസ്ലിം കേരളത്തിൻ്റെ കണ്ണും കരളുമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേരിലുള്ള മസ്ജിദ് കണ്ട്, അദ്ദേഹത്തിൻ്റെ പ്രിയ പുത്രി സയ്യിദത് ശരീഫ ഫാത്തിമ ബീവിയുടെ പൊന്നോമന മകൻ ആഹ്ലാദചിത്തനായിട്ടുണ്ടാവണം. ഇവിടെ പുതുതായി ഉയർന്ന മസ്ജിദുകൾ കണ്ടു. ഹാദിയ മക്തബു (നമ്മുടെ നാട്ടിലെ മദ്രസ )കൾ കണ്ടു. മദ്രസ (നമ്മുടെ നാട്ടിലെ അറബിക് കോളേജുകൾ) കണ്ടു. പഞ്ചായത്ത് പ്രൊജക്ടിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഉമ്മത്തിൻ്റെ ഉത്ഥാനം ഉൽക്കടമായി ആഗ്രഹിക്കുന്ന പ്രിയപ്പെട്ട തങ്ങൾ മനസ്സ് നിറഞ്ഞാണ് ഇവിടെ നിന്ന് തിരിച്ച് പോയതെന്ന് ഞങ്ങൾക്കുറപ്പാണ്. എത്ര ക്ഷമയോടെയും സഹനത്തോടെയുമാണ് അഭിവന്ദ്യരായ തങ്ങൾ ഞങ്ങൾക്കൊപ്പം നിന്നത്? പാണക്കാട് സയ്യിദ് കുടുംബത്തിൻ്റെ മഹത്വം വീണ്ടും വീണ്ടും തിരിച്ചറിയുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ. സമൂഹത്തിൻ്റെ, സമുദായത്തിൻ്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ഏറ്റെടുത്ത് ആശ്വാസം പകരുന്നത് ജീവിത ദൗത്യമായി കാണുന്നവരാണ് പാണക്കാട്ടെ സയ്യിദുമാർ. അവരെ വേദനിപ്പിക്കാനും ആ നേതൃത്വത്തെ തകർക്കാനും തളർത്താനും ശ്രമിക്കുന്നവർ അനുഭവിക്കുക തന്നെ ചെയ്യും. മുന്നിൽ നിന്ന് നയിക്കാനാളില്ലാത്ത നാഥനില്ലാപ്പടയായി മാറിയതിൻ്റെ ദുരിതമാണ് ഇവിടെ അനുഭവപ്പെടുന്നത്. ആ ജനതക്ക് വഴി കാട്ടുന്ന 'സോഷ്യൽ എഞ്ചിനീയർ' മാരാണ് 'ഖുർത്വുബ 'യിൽ വളർന്ന് വരുന്നത്.ഇ.അ. നിങ്ങളുടെ പിന്തുണ ' ഖുർത്വുബ 'ക്ക് വേണം.
CT.A.Kadher