ചിന്തനീയം

03 Aug 2021

നാളെ 'ഖുർത്വുബ ' കുടുംബത്തിന് സന്തോഷ സുദിനമാണ്. മഹാനായ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയ പുത്രൻ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളും ഒപ്പം പ്രിയപ്പെട്ട ബശീർ ഫൈസി ദേശമംഗലവും 'ഖുർത്വുബ'യിലെത്തുകയാണ്. 'ഖുർത്വുബ 'യിലെ മൂന്നാം ബാച്ചിൻ്റെ ക്ലാസുൽഘാടനം നാളെ നടക്കുകയാണ്. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഇൻ്റർവ്യൂവിൽ കടഞ്ഞെടുത്ത 60 കുട്ടികളാണ് നാളെ 'ഖുർത്വുബ ' കുടുംബത്തിൻ്റെ ഭാഗമാകുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് 250 വിദ്യാർത്ഥികളിൽ നിന്ന് 60 പേരെ തെരഞ്ഞെടുത്താണ് 'ഖുർത്വുബ ' പ്രയാണം തുടങ്ങിയത്. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും ധിഷണാശാലിയായ പണ്ഡിതനുമായ ഉസ്താദ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയുടെയും ദാറുൽ ഹുദാ ജനറൽ സെക്രട്ടറിയും സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന മുഖ്യ കാര്യദർശിയും മർഹൂം ഡോ.യു.ബാപ്പുട്ടി ഹാജിയുടെ പുത്രനുമായ യു.മുഹമ്മദ് ശാഫി ഹാജിയുടെയും സാന്നിധ്യത്തിൽ സമസ്തയുടെ സമാദരണീയരായ അദ്ധ്യക്ഷൻ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളാണ് അന്ന് ക്ലാസുൽഘാടനം നിർവഹിച്ചത്. കഴിഞ്ഞ വർഷം ഇൻ്റർവ്യൂവിൽ പങ്കെടുത്തത് 550 കുട്ടികൾ. അറുപത് മിടുമിടുക്കൻമാർ തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അവർക്ക് ആദ്യ പാഠം ചൊല്ലിക്കൊടുത്തു. ഇപ്പോഴിതാ മറ്റൊരു അറുപത് 'ഖുർത്വുബ ' കുടുംബത്തിൻ്റെ ഭാഗമാവുകയാണ്. മന്ദസ്മിതം തൂകി, ഒരു മന്ദമാരുതനെപ്പോലെ കടന്ന് പോയ മഹാനായ പിതാവിൻ്റെ പൊരുളായ പുത്രൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഇത്തവണ ക്ലാസുൽഘാടനം നിർവഹിക്കാനെത്തുന്നത്. നല്ല ബുദ്ധിശാലികളാണ് ബീഹാറിലെ കുട്ടികൾ. സിവിൽ സർവീസ് എക്സാമുകളിൽ വരെ വിജയ വൈജയന്തി പറപ്പിക്കുന്നവർ. പക്ഷേ, അവർക്ക് പഠിക്കാനുള്ള അവസരങ്ങളില്ല. പഠിക്കണമെന്ന ബോധമില്ല. പഠിപ്പിക്കണമെന്ന ചിന്തയില്ല. അവർക്ക് മുന്നിൽ അറിവിൻ്റെ അതിരില്ലാത്ത ആകാശങ്ങൾ തുറന്നിടുകയാണ് 'ഖുർത്വുബ '. നേതൃത്വമില്ലായ്മയാണ് ഉത്തരേന്ത്യൻ മുസ്ലിംകളുടെ ഏറ്റവും വലിയ ശാപം. ഉലമാ - ഉമറാ നേതൃത്വത്തിൻ്റെ കരുത്താണ് കേരളീയ മുസ്ലിംകളുടെ ആശ്വാസ തുരുത്ത്. നാളെയുടെ നേതാക്കളേയും സോഷ്യൽ എഞ്ചിനീയർമാരെയും സൃഷ്ടിക്കുകയാണ് 'ഖുർത്വുബ 'യുടെ ലക്ഷ്യം. ആ ലക്ഷ്യം നെഞ്ചേറ്റാൻ 'ഖുർത്വുബ 'യുടെ ശിഖിരങ്ങളിൽ കൂട് കൂട്ടാനെത്തുന്ന ബാല്യങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം. അവരുടെ, അവരുടെ ജനതയുടെ, അവരുടെ നാടിൻ്റെ നല്ല ഭാവിക്കായി നമുക്ക് പ്രാർത്ഥിക്കാം. പത്ത് വർഷമെങ്കിലും അപ്പുറം മാത്രം ഫലം കാണുന്ന ഈ പ്രയത്നത്തിൻ്റെ കൂടെ നിൽക്കാം.

CT.A.Kadher