ചിന്തനീയം

29 Jul 2021

ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, മലപ്പുറം ജില്ലയുടെ 'ഹോങ്കോങ് ' എന്നറിയപ്പെടുന്ന ചെമ്മാട് പട്ടണത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഒരു പാടത്ത്, തരിശായി, കൃഷി യോഗ്യമല്ലാതെ കിടന്നിരുന്ന ഒരു പാടത്ത്, രണ്ടാൾ താഴ്ചയുള്ള മാനീ പാടത്ത് ഒരു മനുഷ്യൻ ആയിരക്കണക്കിന് ലോഡ് മണ്ണ് കൊണ്ട് വന്നിറക്കി, നികത്തി എടുക്കുകയായിരുന്നു. മത- ഭൗതിക വിജ്ഞാനീയങ്ങൾ സമഞ്ജസമായി സമന്വയിപ്പിച്ച പുതിയൊരു വിദ്യാഭ്യാസ സംസ്കാരം ആ തരിശു ഭൂമിയിൽ രൂപപ്പെടുമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞ് കൊണ്ടിരുന്നു. ആളുകൾ അദ്ദേഹത്തെ കളിയാക്കി. പരിഹസിച്ച് ചിരിച്ചു. ഭ്രാന്തനെന്ന് മുദ്ര കുത്തി. 'സമുദായത്തിൻ്റെ പണം' ഈ ചളിക്കുഴിയിൽ കൊണ്ട് വന്ന് തള്ളുകയാണെന്ന് കുത്ത് വാക്ക് പറഞ്ഞു. അദ്ദേഹം എല്ലാത്തിനുമുള്ള മറുപടി പുഞ്ചിരിയിലൊതുക്കി. പ്രാർത്ഥനാപൂർവം, കർമവും ദൗത്യവും തുടർന്നു. അകത്തും പുറത്തുമുള്ള ശത്രുക്കളുടെ കുന്തമുനകളെ തൃണവൽഗണിച്ചു. എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു. 'ആണ് കുട്ടി'കളുടെ മനോദാർഢ്യത്തിന് മുന്നിൽ പർവതങ്ങൾ പോലും ധൂളികളായി മാറുമെന്ന അറബി പഴമൊഴിയെ ഓർമിപ്പിക്കുമാറ് ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ എതിർപ്പുകളെല്ലാം അലിഞ്ഞില്ലാതായി. ചെമ്മാടെ കുറി തെറ്റാത്തൊരാര്യ വൈദ്യൻ ഭുവന പ്രശസ്തമായ ഒരു വിദ്യാ പീഠത്തിൻ്റെ സ്ഥാപകനായത്, അനേകായിരം പണ്ഡിതർക്ക് പിതാവായത് അങ്ങനെയാണ്. അദ്ദേഹത്തിൻ്റെ പേര് ഡോ.യു.ബാപ്പുട്ടി ഹാജി. ചെമ്മാട് നിന്ന് ബീഹാറിലെ കിഷൻഗഞ്ചിലേക്ക് രണ്ടായിരത്തി എണ്ണൂറിലേറെ കി.മീ. ദൂരമുണ്ട്. കാലവും ദേശവുമേ മാറുന്നുള്ളൂ. ചരിത്രം മറ്റൊരു രൂപത്തിൽ ഇവിടെ പുനരവതരിക്കുകയാണ്, ഡോ.യു.ബാപ്പുട്ടി ഹാജിയുടെ ആത്മീയ സന്താനങ്ങളിലൂടെ. ഇവിടെ, പന്ത്രണ്ട് ഏക്കറോളം വരുന്ന ചതുപ്പ് നിലത്തിൽ, ആകാശമൊന്ന് മുഖം വീർപ്പിച്ചാൽ തന്നെ വെള്ളം കയറുന്ന ഭൂമിയിൽ അമ്പത്തി അയ്യായിരം സ്ക്വയർ ഫീറ്റിലൊരു ബിൽഡിങിൻ്റെ പണി തകൃതിയായി നടക്കുകയാണ്. ഇതൊരു വ്യാവസായിക കേന്ദ്രമല്ല. വാണിഭം ലക്ഷ്യവുമല്ല. നോർത്ത് - ഈസ്റ്റ് - നോർത്ത് ഈസ്റ്റ് ഇന്ത്യക്ക് വെളിച്ചമാകുന്ന ഒരു എജ്യുക്കേഷണൽ ഹബ്ബ് ഉയരുകയാണിവിടെ. ഇ. അ. വലിയ സ്വപ്നമാണ്. ' നമുക്കെന്താ സ്വപ്നം കണ്ടു കൂടെ ' എന്ന് നിരന്തരമായി ചോദിച്ചിരുന്ന മർഹൂം ഡോ.യു.ബാപ്പുട്ടി ഹാജിയുടെ മക്കൾ വലിയ വലിയ സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നു. അവ സാക്ഷാൽകരിക്കാൻ പ്രയത്നിക്കുന്നു. നമുക്കവരുടെ കൂടെ നിൽക്കാനാവണ്ടേ? നമ്മുടെ ഒരു സഹായം, ഒരു പിന്തുണ, ഒരു പ്രാർത്ഥന... ഇതൊക്കെ അവർക്ക് നൽകുന്ന കരുത്ത് ചെറുതല്ല. ഈ നൻമയിൽ നമുക്കൊരുമിക്കാം.

CT.A.Kadher