ചിന്തനീയം

27 Jul 2021

ഒരിക്കൽ കൂടി കിഷൻഗഞ്ചിലെത്തിയിരിക്കുന്നു. പെട്ടെന്നൊരു മടക്കമില്ല. ഏതാനും മാസങ്ങൾ ഇവിടെ കൂടും.ഇ.അ. വീട് വിട്ടാൽ മറ്റൊരു വീടും നാട് വിട്ടാൽ മറ്റൊരു നാടുമായി കിഷൻഗഞ്ച് മാറുന്നത് സന്തോകരമായ അനുഭവമാണ്. അല്ലാഹുവിന് സ്തുതി. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഒന്ന് വന്ന് പോയത്, ഇക്കഴിഞ്ഞ ഏപ്രിലിൽ വിശുദ്ധ റമളാൻ മൂന്നാമത്തെ ദിവസം അന്ന്, ആദരണീയരായ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളോടൊപ്പമാണ് ഇവിടെ വന്നത്, ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസിൻ്റെ സ്വന്തം കെട്ടിടത്തിൻ്റെ ശിലാസ്ഥാപനത്തിന്. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട്ടെ കുട്ടിയാണ്. പി. എം.എസ്.എ. പൂക്കോയ തങ്ങളുടെ ഇളയ മകനാണ്. നേതാക്കൻമാരുടെ നേതാവാണ്. കാറ്റും മഴയും മഞ്ഞും വെയിലും കൊള്ളാതെ തന്നെ സമൂഹത്തിൻ്റെ നേതൃത്വം വെള്ളിത്താലത്തിലാക്കി മുന്നിൽ കൊണ്ട് വന്ന് സമർപ്പിക്കപ്പെടുന്ന കുടുംബത്തിലെ അംഗമാണ്. എന്നിട്ടും ആ സാത്വികൻ അനേകായിരം കാതങ്ങൾ താണ്ടി അനവധി തവണ ഇവിടെ വന്നിരിക്കുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് കഴിഞ്ഞ തവണ വന്നത്. ചെയർമാൻ സ്ഥാനം അലങ്കാരമായി കാണാതെ നിഷ്കാമ കർമം കൊണ്ട് വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു. കഴിഞ്ഞ തവണ വന്നപ്പോഴാണ്, ഞങ്ങളെ മൂന്ന് പേരെയും - ഞാൻ, സുബൈർ ഹുദവി, എടച്ചേരി ഇസ്മാഈൽ ഹാജി - ഉറങ്ങാൻ വിട്ടിട്ട്, എയർപോർട്ടിൽ പുലരുവോളം തങ്ങൾ ഉറങ്ങാതെ വിമാനത്തിന്റെ ആഗമനം പ്രതീക്ഷിച്ചിരുന്നത് . 'നിഷ്കർമകാമി'കളുടെ കാലത്ത് നല്ലൊരു മാതൃകയാണ് തങ്ങൾ. ഡോ. സുബൈർ ഹുദവി ചേകന്നൂർ കേവലമൊരു മത പണ്ഡിതനല്ല. ലോക പ്രശസ്തമായ ജെ.എൻ.യു.വിൽ നിന്ന് പി.ജി.യും ഡോക്ടറേറ്റുമുണ്ട് അദ്ദേഹത്തിന്. എഴുത്തുകാരനാണ്. പ്രഭാഷകനാണ്. ബഹുമുഖ പ്രതിഭയാണ്. എം. ജി.യൂണിവേഴ്സിറ്റിയിൽ ഒരു ചെയറിൻ്റെ തലവനായിരുന്നു. അമേരിക്കയിലെ സ്റ്റഡി ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ് ഇന്‍സിറ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തില്‍ ലോകത്തെ യുവ പണ്ഡിതര്‍ക്കായി നടത്തുന്ന ശില്‍പശാലയില്‍ സംബന്ധിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്രയും ഹൈ പ്രൊഫൈലുള്ള ഒരാൾ, വൈറ്റ് കോളർ ജോലികളും ഉയർന്ന ശമ്പളവുമെല്ലാം നിഷ്പ്രയാസം ലഭിക്കുമായിരുന്ന ഒരാൾ ഇവിടെ സ്വയം ഉഴിഞ്ഞിട്ടിരിക്കുകയാണ്. ഒപ്പം ഒരു പാട് ഹുദവികളും അവരുടെ 'ഇൽമിൻ്റെ സകാത്ത് ' വീട്ടുകയാണ് ഇവിടെ. സമുദായത്തിൻ്റെ അന്നം തിന്നവരാണവർ. സമുദായത്തിനായി യത്നിക്കുകയാണ് ഇന്നവർ. അവർക്കൊപ്പം കൂടാനായത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കാണുന്നു. പുകൾ പെറ്റ കേരള മുസ്ലിം മോഡൽ ഇവിടെയും സാധ്യമാക്കണം. മസ്ജിദുകളും മദ്രസ / മക്തബുകളും ഉയരണം. മഹല്ലുകൾ രൂപപ്പെടണം. സമുദായത്തിൻ്റെ സമുദ്ധാരണവും ഉമ്മത്തിൻ്റെ ഉത്ഥാനവും സാധ്യമാവണം. ഖുർത്വുബ (കൊർദോവ ) ഇസ്ലാമിക സമൂഹത്തിൻ്റെ നഷ്ടപ്രതാപങ്ങളുടെ പ്രതീകമാണ്. ഇസ്ലാമിക സ്പെയിനിന് മകുടം ചാർത്തിയ വൈജ്ഞാനിക നഗരം. 'ആന്തലൂ (സ്പെയിൻ)സ്യൻ പൂങ്കാവനമേ, നിൻ്റെ വൃക്ഷശിഖിരങ്ങളിൽ ഞങ്ങൾ കൂടുകെട്ടിയിരുന്നത് നിനക്കോർമയുണ്ടോ?'യെന്ന് അല്ലാമാ ഇഖ്ബാൽ ഹൃദയ നൊമ്പരത്തോടെ പാടിയത് ഈ നഷ്ട പറുദീസയെക്കുറിച്ചാണ്. ബീഹാർ, ലോകത്തെ ആദ്യത്തെ റെസിഡൻഷ്യൽ യൂണിവേഴ്സിറ്റിയെന്ന് പറയാവുന്ന അതിപുരാതനമായ നളന്ദ സർവകലാശാലയുടെ നാടാണ്. 'നളന്ദ 'യുടെ നാട്ടിലാണ് 'ഖുർത്വുബ ' പുനർജനിക്കുന്നത്. അജ്ഞതയുടെ അന്ധകാരത്തിൽ ആലസ്യത്തിലാണ്ട് കിടക്കുന്ന ഒരു ജനതയെ തൊട്ടുണർത്തി, അവരുടെ കർണപുടങ്ങളിൽ വിജയ മന്ത്രണങ്ങളോതിക്കൊടുക്കുകയാണ് ഇവിടെയൊരു ദൗത്യ സംഘം. മേ(ൻ) അകേലാ ഹീ ചലാ ഥാ ജാനിബെ മൻസിൽ മഗർ ലോഗ് സാഥ് ആതേ ഗയേ, ഔർ കാർവാൻ ബൻതാ ഗയാ ഈ ദൗത്യസംഘം ഒറ്റക്കായിപ്പോകരുത്. നമുക്കും കൂടെക്കൂടാം, ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സമ്പത്ത് കൊണ്ടോ പ്രാർത്ഥന കൊണ്ടോ...... *സി. ടി. അബ്ദുൾ ഖാദർ, തൃക്കരിപ്പൂർ*

CT.A.Kadher