ചിന്തനീയം

23 Jul 2021

ഇബ്രാഹിമീ കുടുംബത്തിൻ്റെ ത്യാഗോജ്വലതയാണ് ബലി പെരുന്നാളിൻ്റെ ഏറ്റവും വലിയ സന്ദേശം. 'അല്ലാഹുവാണ് വലിയവൻ' (അല്ലാഹു അക്ബർ ) എന്നതാണ് പെരുന്നാളിൻ്റെ മുദ്രാവാക്യം. ഞാൻ, എൻ്റെ ആഗ്രഹങ്ങൾ, എൻ്റെ താൽപര്യങ്ങൾ.... എല്ലാം ചെറുതാണ്. അല്ലാഹുവാണ്, അവൻ്റെ താൽപര്യങ്ങളാണ് വലുതും പ്രധാനവും. ദൈവ പ്രീതിക്കായി ഏറെ വിലപ്പെട്ടത് പോലും ത്യജിക്കേണ്ടി വരും. ആശിച്ചും പ്രാർത്ഥിച്ചും കാത്തിരുന്ന് ജീവിതത്തിൻ്റെ സായന്തനത്തിൽ കിട്ടിയ പൊന്ന് മകനെ, ഓടിച്ചാടി, ചിരിച്ചുല്ലസിച്ച് നടക്കുന്ന കാലത്ത്, ബലി നൽകാൻ അല്ലാഹു ആവശ്യപ്പെടുമ്പോൾ അശ്ശേഷം ചാഞ്ചല്യമില്ലാതെ ഇബ്രാഹിം നബിയും ഹാജർ ബീവിയും കുഞ്ഞു ഇസ്മാഈലും അതിന് തയ്യാറാവുകയാണ്. കരളിൻ്റെ കഷ്ണമായ, കണ്ണിലുണ്ണിയായ പൊന്നു മോനെ ദിവ്യ പ്രീതിക്കായി ത്യജിക്കാൻ മാതാപിതാക്കൾക്ക് മടിയുണ്ടായില്ല. സ്വന്തം ജീവൻ തന്നെ ബലി നൽകാൻ ഇസ്മാഈലിനും വിസമ്മതമുണ്ടായില്ല. അല്ലാഹുവിൻ്റെ കൽപനയല്ലേ, നടപ്പിലാക്കുക തന്നെ എന്നാണ് മൂവരും ചിന്തിച്ചത്. ആ അർപ്പണ ബോധം, ത്യാഗസന്നദ്ധത, ദൃഢ വിശ്വാസം എല്ലാം സ്വീകരിക്കപ്പെട്ടു. പകരമൊരു ആടിനെ അറുത്താൽ മതിയെന്ന് അല്ലാഹു അരുൾ ചെയ്തു. പരീക്ഷണത്തിൽ അവർ വിജയിച്ചു. കാലാകാലങ്ങളിൽ ആ കുടുംബം സ്മരിക്കപ്പെടണമെന്ന്, വിശ്വാസികൾക്ക് പാഠമാകണമെന്ന് അല്ലാഹു തീരുമാനിച്ചു. ഹജ്ജം ബലി പെരുന്നാളും ഇബ്രാഹിമീ കുടുംബത്തിൻ്റെ നിത്യ സ്മാരകങ്ങളായി. അനുഗ്രഹീത മാപ്പിള കവിയായിരുന്ന മർഹൂം പി.ടി.അബ്ദുറഹ്മാൻ്റെ മനോഹരമായ വരികളിലുണ്ട് ഇബ്രാഹിമിൻ്റെയും ഇസ്മാഈലിൻ്റെയും ആത്മഗതങ്ങളും സംഭാഷണങ്ങളും. സഹസ്രാബ്ദങ്ങൾക്കിപ്പുറവും ചരിത്രത്തെ ത്രസിപ്പിക്കുന്ന ആ ഉജ്വലമായ മുഹൂർത്തം കവി ഭാവനയിൽ ഇതൾ വിരിഞ്ഞതിങ്ങനെ: അറുക്കപ്പെടാൻ കഴുത്ത് നീട്ടി കാത്തിരിക്കുന്ന ഇസ്മാഈലിന് തിരക്കാണ്. 'ഉടനെ കഴുത്തെന്റെതറുക്കു ബാപ്പാ......... ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ......' ഇസ്മാഈലിൻ്റെ മന:ശ്ശക്തി കണ്ട് ആഹ്ലാദഭരിതനാവുകയാണ് പിതാവ് ഇബ്രാഹീം 'ആറ്റ കനി മോനേ ഇതാ നിന്നെപ്പോൽ.... ഏറ്റം സുഖം എന്റെ മനസ്സിനിപ്പോൾ....' ഇസ്മാഈൽ വീണ്ടും അക്ഷമനാവുകയാണ്: ' നേരം കളയാതെ അറുക്കൂ ബാപ്പാ... നേരെ പിടി വാൾ വെച്ചറുക്കൂ ബാപ്പാ....' ഈ ത്യാഗത്തിൽ സംപ്രീതനായ അല്ലാഹു അവർക്കായി സ്വർഗ കവാടങ്ങൾ തുറന്ന് കൊടുക്കുകയാണ്. കവി വചനം ഇങ്ങനെ: ' ബലിയായിട്ടവർ ദേഹം കൊടുക്കുന്നേരം.... വലിയോൻ തുറക്കുന്നു സുബർക്കമേഴും...' ഇസ്മാഈൽ സ്വർഗത്തിലെ നദിയും കനിയും കണ്ണിൽ കാണുകയാണ്: 'ബാപ്പാ അവിടെ ഞാൻ നദി കാണുന്നു.. മൂപ്പും മുഴുപ്പുള്ള കനി കാണുന്നു....' ഇബ്രാഹിമിൻ്റെ മറുപടി: 'മോനേ ഇസ്മാഈൽ ഫിർദൗസല്ലേ.... മോഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ.....' ഇസ്മാഈലിൻ്റെ ആവേശം വർധിക്കുകയാണ്: ' തക്ബീർ മുഴക്കിക്കൊണ്ടറുക്കൂ ബാപ്പാ.... തൗഫീഖുടയോനോടടുക്കൂ ബാപ്പാ....' പരീക്ഷണങ്ങളുടെ ഈ കാലത്ത് ഏറെ പ്രസക്തമാണ് ബലിപെരുന്നാളിൻ്റെ സന്ദേശം.

CT.A.Kadher