കർമങ്ങളുടെ ധാരാളിത്തമല്ല, അല്ലാഹുവിങ്കലുള്ള സ്വീകാര്യതയാണ് പ്രധാനം. കഅബയുടെ നിർമാണമെന്ന വളരെ പ്രധാനപ്പെട്ട കർമം പൂർത്തിയാക്കിയ ശേഷം ഇബ്രാഹീം നബിയും പുത്രൻ ഇസ്മാഈൽ നബിയും പ്രാർത്ഥിച്ചത് ' ഞങ്ങളുടെ നാഥാ, ഞങ്ങളിൽ നിന്ന് (ഈ കർമം) സ്വീകരിക്കണേ' എന്നാണ്. കഅബയുടെ നിർമാണം, അത് തന്നെ രണ്ട് മഹാൻമാരായ പ്രവാചകൻമാർ - സ്വീകരിക്കപ്പെടുമെന്ന് ഉറപ്പ്. എന്നിട്ടും അവർ തേടിയത് അല്ലാഹുവിങ്കലുള്ള സ്വീകാര്യതയാണ് നമ്മുടെ കർമങ്ങൾ സ്വീകരിക്കപ്പെടുകയും പ്രതിഫലാർഹമാവുകയും ചെയ്യണമെങ്കിൽ ആന്തരിക ശുദ്ധി പ്രധാനമാണ്. ഹിജ്റയെന്ന മഹത്തായ കർമം പൂർത്തിയാക്കി വന്നവരോടാണ് നബി(സ്വ) ഓർമിപ്പിച്ചത്: '' എല്ലാ കർമങ്ങളും സ്വീകരിക്കപ്പെടുക നിയ്യത്തിനനുസരിച്ചാണ് ''. നിങ്ങളുടെ ഹിജ്റ അല്ലാഹുവിനും അവൻ്റെ റസൂലിനും വേണ്ടിയെങ്കിൽ മാത്രമേ അത് സ്വീകരിക്കപ്പെടൂ, അല്ലെങ്കിൽ നിങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടേക്കാം എന്നല്ലാതെ നിങ്ങളുടെ ഈ ത്യാഗത്തിന് വിലയില്ലെന്ന് കർശനമായി ഉണർത്തിയത്. നിയ്യത്ത് നന്നല്ലാത്ത പ്രവർത്തനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെ വൃഥാ വ്യായാമങ്ങളാണ്. ആളുകളെ കാണിക്കാനോ പേരിനും പ്രശസ്തിക്കും വേണ്ടിയോ ഒക്കെ ചെയ്യുന്ന പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കില്ലെന്ന് മാത്രമല്ല മുഖത്തേക്ക് വലിച്ചെറിയുകയും ചെയ്യും. ചെറിയ 'ശിർക്ക് ' ആയിട്ടാണ് അല്ലാഹു അല്ലാത്തവരെ കാണിക്കാനും ബോധ്യപ്പെടുത്താനും ചെയ്യുന്ന പ്രവർത്തനങ്ങളെ ഇസ്ലാം കാണുന്നത്. ശിർക്കിൻ്റെ ചെറിയ പതിപ്പ്. ശിർക്കാവട്ടെ, അല്ലാഹുവിനേറ്റം അസഹനീയവും. തങ്ങൾ മുനാഫിഖുകളായിപ്പോകുമോ എന്ന് മഹാൻമാരായ സ്വഹാബികൾ വേവലാതി പൂണ്ടത് ചരിത്രത്തിൽ കാണാം. ഇബ്നു അബീ മുലൈക: പറയുന്നു: 'ഞാൻ 30 സ്വഹാബികളെ കണ്ടു. അവർ മുഴുവൻ തങ്ങൾ മുനാഫിഖുകളായി പോകുമോ എന്ന് ഭയപ്പെടുന്നവരായിരുന്നു മഹാനായ അബുദ്ദർദാഅ (റ) അനുയായികളോട് പറയാറുണ്ടായിരുന്നു: 'നിങ്ങൾ കപട ഭക്തിയിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുക ' അവർ ചോദിച്ചു: 'എന്താണീ കപട ഭക്തി?' അബുദ്ദർദാഇൻ്റെ മറുപടി: 'പ്രത്യക്ഷത്തിൽ ഭക്തനാണ്. മനസ്സിൽ ഭക്തിയില്ല താനും'. ലക്ഷ്യവും മാർഗവും നന്നാവണം. ലക്ഷ്യം മാർഗത്തെയോ മാർഗം ലക്ഷ്യത്തെയോ സാധൂകരിക്കുകയില്ല. 'ലക്ഷ്യം മാർഗത്തെ സാധൂകരിക്കു'മെന്ന് ചില ഭൗതിക ഇസങ്ങൾ പറയുന്നതിനോട് ഇസ്ലാം യോജിക്കുന്നില്ല. ലക്ഷ്യവും മാർഗവും വിശുദ്ധമാവണം. ഒരു പാട് കർമങ്ങൾ ചെയ്ത് കൂട്ടുന്നു. അവയൊന്നും സ്വീകാര്യ യോഗ്യമോ പ്രതിഫലാർഹമോ അല്ലെന്ന് വരുകിൽ അതിനേക്കാൾ വലിയ ദൗർഭാഗ്യമെന്താണ്? ദുൻയാവുമില്ല, ആഖിറവുമില്ലാത്ത ദുരവസ്ഥ (ഖസിറദ്ദുന്യാ വൽ ആഖിറ:)
C.T.A.Khader