ഇന്ന് ഏപ്രിൽ 1. നമ്മൾ പലരും സ്വയം ഫൂളു(വിഡ്ഡി) കളായി വേഷം കെട്ടുന്ന ദിവസം. എല്ലാ കാര്യങ്ങളിലുമെന്ന പോലെ ഈ വിഷയത്തിലും 'പടിഞ്ഞാറോട്ട് തിരിയാനാണ്' നമുക്ക് താൽപര്യം. ഈ ഒരു ദിവസം കളവ് പറയുന്നതും പ്രചരിപ്പിക്കുന്നതും അനുവദനീയമാണെന്ന് വിശ്വസിക്കുന്നവരാണ് പലരും. ഏതെങ്കിലും ഒരു ദിവസം പോയിട്ട്, ജീവിതത്തിലെ അണു നിമിഷത്തിൽ പോലും കളവ് പറയരുതെന്ന് കർശനമായി നിഷ്കർഷിക്കുന്ന മതത്തിൻ്റെ അനുയായികളാണ് നാം. കളവ് പറയുന്നത് ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. സ്രഷ്ടാവിനും സൃഷ്ടികൾക്കും ഒരു പോലെ വെറുപ്പുണ്ടാക്കുന്ന സ്വഭാവമാണ് കളവ് പറയൽ. നബി(സ്വ) ഏറ്റവും വെറുത്തിരുന്ന സ്വഭാവവും അത് തന്നെ. അവിടത്തെ പ്രിയതമ ആയിശ ബീവി (റ) പറയുന്നു: നബി(സ)ക്ക് ഏറ്റം വെറുപ്പള്ള സ്വഭാവം കളവ് പറയലായിരുന്നു. ആരെങ്കിലും അവിടത്തോട് ഒരിക്കൽ കളവ് പറഞ്ഞാൽ, അയാളതിൽ നിന്ന് തൗബ ചെയ്ത് മടങ്ങിയിരിക്കുന്നു എന്ന് ബോധ്യമാകുന്നത് വരെ, അയാളോടുള്ള നീരസം അവിടത്തെ മനസ്സിലുണ്ടാകുമായിരുന്നു. കൈപേറിയതാണെങ്കിലും സത്യം മാത്രം പറയുക എന്നാണ് പ്രവാചകാധ്യാപനം. കളവ് പറയുന്നത് കപട വിശ്വാസിയുടെ സ്വഭാവമാണെന്നാണ് ഇസ്ലാമിൻ്റെ താക്കീത്. 'ഏപ്രിൽ ഫൂൾ' എന്ന അത്യാചാരം ഉണ്ടായതെങ്ങനെ എന്ന വിഷയത്തിൽ പല അഭിപ്രായങ്ങളുണ്ട്. അത് എന്തായിരുന്നാലും ഒരു മുസ്ലിമിന് ഒരു കാരണവശാലും ആചരിക്കാൻ കഴിയുന്നതല്ല ഈ വിഡ്ഡിത്തം. തമാശക്കല്ലേ എന്നാണ് പലരും നിസ്സാരവൽക്കരിക്കാറുള്ളത്. തമാശക്കാണെങ്കിൽ കളവ് പറയാമെന്ന് ആരാണ് ഇവരോട് പറഞ്ഞത്! ആളുകളെ ചിരിപ്പിക്കാൻ കളവ് പറയുന്നവർക്ക് നാശമെന്ന് ഹദീസ്. അസത്യത്തിൻ്റെ ലാഞ്ചന കലരാത്ത, നിരുപദ്രവങ്ങളായ തമാശകൾ ആവാം, ഇന്നെന്നല്ല, എന്നും. കാര്യങ്ങളിലേറ്റം വലിയ കാര്യം വിളംബരപ്പെടുത്താൻ കടന്ന് വന്ന പുണ്യ നബി(സ) പോലും അത്തരം നർമങ്ങൾ പറയുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിൽ അസത്യം കലരുമ്പോൾ വിഷയം ഗുരുതരമാകുന്നു. ഒരിക്കലും കളവ് പറയാതിരിക്കാനുള്ള, സ്വയം വിഡ്ഡി വേഷം അണിയാതിരിക്കാനുള്ള പ്രതിജ്ഞയെടുക്കാൻ നമുക്കീ ദിവസം ഉപയോഗപ്പെടുത്താം.